താമരശ്ശേരി: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലഹരിയുമായി സഞ്ചരിച്ച യുവാവ് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് മുകളിൽ നിന്ന് കൊക്കയിലേക്ക് ചാടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് (30) ആണ് ചാടിയത്. ഇയാളുടെ സ്വിഫ്റ്റ് കാറിൽ നിന്ന് മൂന്ന് പാക്കറ്റ് MDMA കണ്ടെടുത്തു.
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് എല്ലാ അതിർത്തി പ്രദേശങ്ങളിലും പോലീസ് പരിശോധനകൾ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലക്കിടി കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഷഫീഖ് കൊക്കയിലേക്ക് ചാടിയത്. വെള്ള ഷർട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.
മുൻപും MDMA കേസിൽ പ്രതിയായിട്ടുള്ള ഷഫീഖ് വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷഫീഖിനെ കണ്ടെത്താനായി ഫയർഫോഴ്‌സും പോലീസും സംയുക്തമായി സ്ഥലത്ത് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. ഡ്രോൺ ഉപയോഗിച്ചും ചുരത്തിൽ പരിശോധന തുടരുന്നുണ്ട്.