തിരുവമ്പാടി: 1986-ൽ നടത്തിയ കൊലപാതകത്തെക്കുറിച്ച് പോലീസിന് മൊഴി നൽകി ഞെട്ടിച്ച മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി, മറ്റൊരു കൊലപാതകത്തിലും തനിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തി. 1989-ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽവെച്ച് ഒരാളെ കൊന്നുവെന്നാണ് ഇയാളുടെ പുതിയ മൊഴി.
ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള ഒരു കേസ് 1989 സെപ്റ്റംബർ 24-ന് നടക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. അന്ന് കടപ്പുറത്ത് ഒരു യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയ വാർത്ത പിറ്റേദിവസം 'മലയാള മനോരമ'യിൽ പ്രസിദ്ധീകരിച്ചിരുന്നു. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ഈ കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം അഞ്ചിനാണ് 14-ാം വയസ്സിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ഒരാളെ വെള്ളത്തിലേക്ക് ചവിട്ടിയിട്ട് കൊന്നതായി മുഹമ്മദലി മലപ്പുറം വേങ്ങര സ്റ്റേഷനിൽ ഹാജരായി വെളിപ്പെടുത്തിയത്. തിരുവമ്പാടി പോലീസ് ഇത് സ്ഥിരീകരിക്കുകയും കൊല നടന്ന സ്ഥലവും രീതിയുമെല്ലാം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേ മൊഴിയുടെ തുടർച്ചയായാണ് രണ്ടാമതൊരു കൊലപാതകത്തിലും തനിക്ക് പങ്കുണ്ടെന്ന് മുഹമ്മദലി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
മുഹമ്മദലിയുടെ മാനസിക നിലയെക്കുറിച്ച് പോലീസിന് സംശയമുണ്ടെങ്കിലും, ഇയാൾ പറയുന്ന സാഹചര്യങ്ങളും യഥാർത്ഥ സംഭവങ്ങളും രണ്ടിടത്തും പൊരുത്തപ്പെട്ട് വരുന്നതാണ് പോലീസിനെ കുഴക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.