ഓമശേരി: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. കുഞ്ഞ് കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
പ്രദേശത്ത് നേരത്തെ ഒരാൾക്ക് രോഗം ബാധിച്ച് മരണം സംഭവിച്ചിരുന്നെങ്കിലും ചെറിയ കുട്ടിക്ക് രോഗം ബാധിച്ചതോടെ ആശങ്കയേറുകയാണ്. ഇത് നിലവിലെ സാഹചര്യം അതീവ ഗൗരവകരമാക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസവും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി റംല (52) മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഇവർ ചികിത്സയിൽ കഴിയുകയായിരുന്നു.
ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് രണ്ട് മരണം സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള നിരവധി പേർ ചികിത്സയിലുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.