ഈ ആഴ്ച രണ്ട് പണിമുടക്കുകൾ പ്രഖ്യാപിച്ചതോടെ ജനജീവിതം താറുമാറാകുമോ എന്ന ആശങ്ക ശക്തമാകുന്നു. ജൂലൈ 8-ന് സ്വകാര്യ ബസ് പണിമുടക്കും, ജൂലൈ 9-ന് ദേശീയ പണിമുടക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളാണ് ബുധനാഴ്ച (ജൂലൈ 9) ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ലേബർ നിയമം പരിഷ്കരിക്കുക, മിനിമം വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഈ സമരത്തിന് ഐഎൻടിയുസി ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വിദ്യാർത്ഥികളുടെ കൺസെഷൻ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്ച (ജൂലൈ 8) സ്വകാര്യ ബസ് അസോസിയേഷനും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഒരു സൂചനാ പണിമുടക്കാണ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് 50% ആക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം.
ഈ പണിമുടക്കുകൾ പൊതുഗതാഗതത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.