മുക്കം: ഇരുവഴിഞ്ഞി പുഴയിൽ കോഴി അറവ് മാലിന്യം തള്ളിയ സംഭവത്തിൽ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനവും, ഈ കൃത്യത്തിന് സഹായികളായി എത്തിയ സ്ത്രീ ഉൾപ്പെടെയുള്ളവരുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
മുക്കം അരീക്കോട് പാലത്തിന് സമീപത്തുനിന്ന് ചോണാട് പോകുന്ന റോഡരികിലെ ഇരുവഴിഞ്ഞി പുഴയിലാണ് മാലിന്യം തള്ളിയത്. ഇന്നലെ പുലർച്ചെ 3:37 ഓടെയാണ് സംഭവം. സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നതനുസരിച്ച്, ഒരു സ്കൂട്ടറിൽ ഒരു സ്ത്രീയും പുരുഷനും മുക്കം പാലത്തിന് സമീപമുള്ള പുഴയോരം കഞ്ഞിക്കടയുടെ അരികിൽ എത്തുന്നു. തൊട്ടുപിന്നാലെ മാലിന്യവുമായി ഒരു ലോറി അവിടെയെത്തുന്നു. സ്ത്രീയെ അവിടെ നിർത്തി സ്കൂട്ടറിൽ വന്ന പുരുഷൻ മാലിന്യവുമായി വന്ന ലോറിയിൽ കയറി മാലിന്യം തള്ളാൻ സഹായിക്കുന്നതും, ശേഷം ഏകദേശം 4:20 ഓടെ തിരിച്ച് സ്കൂട്ടറിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മുക്കം പോലീസും കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പുഴ മലിനീകരണം ഗൗരവകരമായ വിഷയമായതിനാൽ കർശന നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.