പാലക്കാട് ജില്ലയിലെ മണ്ണൂർ കമ്പനിപ്പടിയിൽ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സൈനികൻ പിടിയിലായി. കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുൺ (30) ആണ് മങ്കര പൊലീസിന്റെ പിടിയിലായത്. ഹരീഷ് വേങ്ങശ്ശേരിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ കടയുടെ പൂട്ട് തകർത്താണ് ഇയാൾ 400 കിലോ റബ്ബർ ഷീറ്റും അടയ്ക്കയും കവർന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കമ്പനിപ്പടിയിലെ റബ്ബർ ഷീറ്റ് കടയിൽ മോഷണം നടന്നത്. രാത്രിയോടെ സ്വന്തം ഓൾട്ടോ കാറിലെത്തിയ അരുൺ കടയ്ക്ക് സമീപമെത്തി. തുടർന്ന് പൂട്ട് പൊളിച്ച് അകത്തുകടന്ന് സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ചെടുത്ത റബ്ബർ ഷീറ്റും അടയ്ക്കയും പിറ്റേ ദിവസം മറ്റൊരിടത്ത് കൊണ്ടുപോയി വിൽക്കുകയും ചെയ്തു.
അവധി കഴിഞ്ഞ് അരുണാചൽ പ്രദേശിലെ സൈനിക ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് താൻ മോഷണം നടത്തിയതെന്നാണ് അരുൺ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ മങ്കര പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.