Trending

ബസ് സ്റ്റാൻഡിലെ തീപിടിത്തം: അടച്ചിട്ട 48 കടകളും തുറന്നു


കോഴിക്കോട്∙ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തെ തുടർന്ന് അടച്ചിട്ട താഴെ നിലയിലെ 48 കടകളും ഒരാഴ്ചയ്ക്കു ശേഷം ഇന്നലെ തുറന്നു. താഴെ നിലയിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ ഷോപ്പ്, തുണിക്കടകൾ, സ്റ്റേഷനറി കടകൾ, ലഘുഭക്ഷണ ശാലകൾ, പുസ്ത ക കടകൾ, ലോട്ടറി കടകൾ എന്നിവയാണ് ഇന്നലെ തുറന്നത്. തീപിടിത്തത്തെ തുടർന്ന് വിഛേദിക്കപ്പെട്ട വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. ജനറേറ്റർ വഴിയാണ് വെളിച്ചം എത്തിച്ചത്. 

ബസ് സ്റ്റാൻഡിനകത്ത് തീ കത്തിയ ഭാഗത്തെ ബസ് ബേക്കു സമീപം സുരക്ഷാ കാരണങ്ങളാൽ പൊലീസ് കെട്ടിയിരിക്കുന്ന റിബണുകൾ അഴിച്ചുമാറ്റിയിട്ടില്ല. ഇവ നീക്കം ചെയ്യണമെന്നു വ്യാപാരികൾ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായിട്ടില്ല. കലക്ടറുടെ നിർദേശം കിട്ടിയാൽ മാത്രമേ കടകൾക്ക് അഭിമുഖമായി ബസ് ബേയോട് അടുപ്പിച്ചു കെട്ടിയ റിബൺ അഴിച്ചു മാറ്റാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. കത്തിയ കെട്ടിടത്തിന്റെ ഭാഗത്ത് ബസുകൾ നിർത്തിയിടുന്നതിനു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കു ശേഷം മാത്രമേ ഇത് അനുവദിക്കൂ.

ബസ് സ്റ്റാൻഡിനു മുകളിലെ കടകളിലുണ്ടായ തീപിടിത്തം കാരണം കച്ചവടക്കാർക്ക് വൻ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാലാണ് അവിടത്തെ ഇലക്ട്രിക് പാനലുകളും മറ്റ് ഉപകരണങ്ങളുമെല്ലാം നശിച്ചുപോയതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽകുമാർ പറഞ്ഞു.

Post a Comment

Previous Post Next Post