LATEST

6/recent/ticker-posts

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരായ കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു



മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരായ കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വ‌ഞ്ചിച്ചെന്ന പരാതിയിലാണ് മരട് പോലീസ് അന്വേഷണം തുടങ്ങിയത്. പരാതിക്കാരനായ സിറാജ് വലിയത്തറയും നിർമ്മാതാക്കളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ ആവശ്യപ്പെട്ട് ബാങ്കുകൾക്ക് നോട്ടീസ് അയച്ചു. 

ഏഴ് കോടി രൂപയാണ് സിറാജ് സിനിമ നിർമ്മാണത്തിന് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് നൽകിയതെന്നുമാണ് മൊഴി. ഈ ഏഴു കോടി സംബന്ധിച്ചുള്ള അന്വേഷണമാണിപ്പോള്‍ ആരംഭിച്ചത്. ഇക്കാര്യം പരിശോധിച്ച ശേഷമാകും സിനിമ നിർമ്മാതാക്കൾക്ക് പൊലീസ് നോട്ടീസ് നൽകുക. നാൽപതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത് നിർമ്മാതാക്കൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദിന്‍റെ പരാതി. ഇത് കൂടാതെ ഒടിടി പ്ലാറ്റ്ഫോം റൈറ്റ്സ് നൽകിയതിലൂടെ 20 കോടിയോളം രൂപ വേറെയും ചിത്രം നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. 

 എറണാകുളം സബ് കോടതി നിർദ്ദേശപ്രകാരമാണ് മരട് പൊലീസ് നിർമ്മാണ കമ്പനി ഉടമകളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവർക്കെതിരെ  വിശ്വാസ വ‌ഞ്ചന , ഗൂഡാലോചന, വ്യാജരേഖ ചമക്കൽ അടക്കമുള്ള വകുപ്പ് ചുമത്തി കേസ് എടുത്തത്. നേരത്തെ  പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു.  ബാങ്ക് രേഖകൾ പരിശോധിച്ച ശേഷം നിർമ്മാതാക്കളെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി.  

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

Post a Comment

0 Comments