LATEST

6/recent/ticker-posts

പേരിനൊപ്പം കലാമണ്ഡലം ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം: സത്യഭാമയെ തള്ളി കേരള കലാമണ്ഡലം



പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചതിന് പിന്നാലെ നൃത്താധ്യാപിക സത്യഭാമയെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടെ പ്രസ്താവന പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതെന്ന് കുറിച്ച കലാമണ്ഡലം, സത്യാഭാമയുടെ നിലപാടുകൾ നിരാകരിക്കുകയും അപലപിക്കുകയും ചെയ്തു. ഇത്തരം വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നുവെന്നും കലാമണ്ഡലം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇


ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമർശം. രാമകൃഷ്ണൻ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നുമാണ് സത്യഭാമ പറയുന്നത്. അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമെന്നായിരുന്നു ആർഎൽവി രാമകൃഷണൻ സംഭവത്തിൽ പ്രതികരിച്ചത്. 


വിഷയത്തിൽ പ്രതികരണത്തിനായി സത്യഭാമയെ സമീപിച്ച മാധ്യമങ്ങൾക്ക് രൂക്ഷമായ പ്രതികരണമാണ് നൃത്താധ്യാപിക നൽകിയത്. ഒരാളെയും അധിക്ഷേപിച്ച് യൂട്യൂബ് ചാനലിൽ പേര് പറഞ്ഞിട്ടില്ലെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കിയ അവർ കലാ മേഖലയിൽ നിന്ന് പലരും തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും പറഞ്ഞു. ''മോഹിനിയാട്ടം ചെയ്യുന്ന ഒരു കുട്ടി, ആണായാലും പെണ്ണായാലും ഒരു മോഹിനിയായിരിക്കണം. ഒരിക്കലും മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ശരിയാകില്ലല്ലോ? മോഹിനിയാട്ടം എന്നാണു പേരു തന്നെ. ഒരു മോഹിനിയാകുമ്പോൾ അത്യാവശ്യം സൗന്ദര്യമൊക്കെ വേണം. ഞങ്ങളെ പോലെ ഉള്ളവർ എന്താ സൗന്ദര്യ മത്സരത്തിനു പോകാത്തത്? അതിന് അത്യാവശ്യം സൗന്ദര്യവും നിറവുമൊക്കെ വേണം. തീരെ കറുത്ത കുട്ടികൾക്കു സൗന്ദര്യമത്സരത്തിനു ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? എത്ര ചാനലുകാർ വന്നാലും ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. കറുത്ത ആൾക്കാർ കളിക്കാൻ പാടില്ലെന്നില്ല. അതു പെൺകുട്ടികളാണെങ്കിൽ കുഴപ്പമില്ല. ആൺകുട്ടികളാണെങ്കിൽ എന്റെ അഭിപ്രായത്തിൽ കുറച്ചു സൗന്ദര്യം വേണം. ഞാൻ പൊതു അഭിപ്രായമാണു പറഞ്ഞത്. ഓരോരുത്തർക്കും ഓരോ അഭിപ്രായമായിരിക്കും. വ്യക്തിപരമായി ആരെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ എടുത്തു കൊണ്ടു വാ'' സത്യഭാമ പറഞ്ഞു. ''കറുത്ത കുട്ടികൾ നൃത്തം പഠിക്കാൻ വന്നാൽ പരിശീലനം കൊടുക്കും എന്നാൽ മത്സരത്തിനു പോകേണ്ടെന്നു പറയും. ഒരു തൊഴിലായി പഠിച്ചോ, മത്സരത്തിനു പോകുമ്പോ സൗന്ദര്യത്തിന് ഒരു കോളം ഉണ്ട്, അവർ മാർക്കിടില്ല എന്നു പറയും'' സത്യഭാമ കൂട്ടിച്ചേർത്തു. 

 അതേസമയം കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ നിയമ നടപടി ആലോചിക്കുമെന്ന് ആർഎൽവി കോളജ് പ്രിൻസിപ്പാൾ പ്രൊഫ.ആർ രാജലക്ഷ്മി പറഞ്ഞു. കല പഠിപ്പിക്കാനുള്ള യോഗ്യത സത്യഭാമയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയാണെന്നും സത്യഭാമ ഇൻസ്റ്റിറ്റിയൂഷൻ നടത്തുന്നുണ്ടെങ്കിൽ അതിൻറെ ലൈസൻസ് റദ്ദാക്കണമെന്നും രാജലക്ഷ്മി ആവശ്യപ്പെട്ടു.  

Post a Comment

0 Comments